Wednesday, December 2, 2020

എന്റെ പൊന്നു മെമ്പറേ എന്തൊരു ജീവിതമാണ് നിങ്ങളുടേത്! ..നമിച്ചു ......! ______________________________________ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇതാ അടുത്തെത്തി. കേരളം മുഴുവൻ ഇനി പഞ്ചായത്ത് മെമ്പർമാരെ തിരഞ്ഞെടുക്കാനുള്ള നെട്ടോട്ടത്തിലാണ്. അഞ്ച് വർഷം മുമ്പ് മത്സരിച്ച് ജയിച്ച നമ്മുടെ ഇപ്പോഴത്തെ പഞ്ചായത്ത് മെമ്പർമാരുടെ ജീവിതം നിരീഷിച്ചിട്ടുണ്ടോ...? പ്രത്യേകിച്ചും സജീവ രാഷ്ട്രിയ പ്രവർത്തകരാല്ലാതിരുന്നിട്ടും യാദൃശ്ചികമായി, ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരികയും പിന്നെ വിജയിക്കുകയും ചെയ്ത പഞ്ചായത്ത് പുരുഷ/ വനിതാ മെമ്പർമാരുടെ ജീവിതം. രാഷ്ട്രീയമായി മാത്രം തീരുമാനിച്ച് സ്ഥാനാർത്ഥിയെ നിർത്തിയാൽ ജയിക്കാൻ കഴിയാത്ത വാർഡുകളിൽ മിക്ക പാർട്ടികളും പൊതു സമ്മതരെ തേടും. കുഴപ്പമില്ലാത്ത ജീവിതം നയിക്കുന്നവരും ,എല്ലാവരുമായി സൗഹൃദത്തിൽ പെരുമാറാൻ കഴിയുന്നവരും , ജാതി മത സമുദായ പിന്തുണയുമുള്ള സ്ത്രീ /പുരുഷൻമാരെ യാണ് സ്ഥാനാർത്ഥികളാക്കാൻ എല്ലാ പാർട്ടിക്കാരും ആഗ്രഹിക്കുക. അത്തരക്കാരെ നന്നായി നിർബന്ധിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറക്കുക. "ഒരു പേടിയും പേടിക്കണ്ട ഞങ്ങൾ ഒപ്പമുണ്ടാകു" മെന്നും "ഒന്ന് നിന്ന് തന്നാൽ മതി ബാക്കിയെല്ലാം ഞങ്ങളേറ്റു "വെന്നുമൊക്കെ പറഞ്ഞാണ് മിക്ക പുതുമുഖങ്ങളെയും സ്നേഹ പൂർവ്വം നിർബന്ധിച്ച് രാഷ്ട്രിയ പാർട്ടികളും അണികളും സ്ഥാനാർത്ഥിയാക്കുക തിരഞ്ഞെടുപ്പ് രംഗത്ത് അണികൾ ആത്മാർത്ഥമായി തന്നെ ഈ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കും. ഈ ബലഹീനനായ തന്നെ വിജയിപ്പിക്കാൻ പാർട്ടികളും അണികളും കാണിക്കുന്ന ആത്മാർത്ഥത കണ്ട് സ്ഥാനാർത്ഥികൾ പുളകും കൊള്ളും. അണികൾക്കു മുന്നിൽ സ്നേഹപൂർവ്വം തല കുനിക്കും അങ്ങിനെ വാശിയേറിയ മത്സരത്തിൽ സ്ഥാനാർത്ഥി വിജയിച്ച് പഞ്ചായത്ത് മെമ്പർ ആകും . മെമ്പർ ആയ ആദ്യത്തെ മാസങ്ങൾ എത്ര സന്തോഷകരമാണെന്ന് അറിയുമോ ? എല്ലായിടത്തു നിന്നും അഭിനന്ദനങ്ങൾ! സ്വീകരണ സമ്മേളനങ്ങൾ! ഭാര്യ / ഭർത്താവ് , മക്കൾ അമ്മായിയമ്മ , അയൽ വാസികൾ തുടങ്ങിയവരുടെ മുന്നിൽ ഇതുവരെയുണ്ടായിരുന്നതിനേക്കാൾ ഉയർന്ന വ്യക്തിത്വം മെമ്പർക്ക് കിട്ടുന്നതായി തോന്നും. എല്ലായിടത്തു നിന്നും സ്നേഹം മാത്രം കിട്ടുന്ന കാലം. വിവാഹം കഴിഞ്ഞുള്ള ഹണിമൂൺ കാലം പോലെയാണ് ഓരോ മെമ്പർക്കും ആദ്യത്തെ ഏതാനും മാസങ്ങൾ. വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നതോടു കൂടി മെമ്പർമാരോട് ആളുകൾ പ്രത്യേകമായി കൂടുതൽ സ്നേഹം കാണിക്കും. വീടുകൾ, വീട് റിപ്പയർ, തുടങ്ങി ടിവി, ലാപ് ടോപ്പ്, ആട്, കോഴി തുടങ്ങിയ വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ചെയ്യും വരെ ഈ സ്നേഹത്തിന്ന് ഒരു കുറവുമുണ്ടാവില്ല. എന്നാൽ ആനുകൂല്യം വിതരണം ചെയ്യുന്നതോടെ ഒരു ആനുകൂല്യവും ലഭിക്കാത്ത അപേക്ഷകർക്കിടയിൽ മെമ്പർക്കെതിരെയുള്ള അസംതൃപ്തി കുറേശ്ശെ തല പൊക്കും. ഒരു വർഷം കഴിയുമ്പോഴേക്കും മെമ്പർ പണി അത്രയെളുപ്പമുളള പണിയല്ലെന്ന് പുതിയ പഞ്ചായത്ത് അംഗങ്ങൾ മനസിലാക്കി തുടങ്ങും. വാർഡിലെ ഏത് മൂലയിലേക്കും പഞ്ചായത്ത് അംഗം എത്തണം. മരണ ജനന സർട്ടിഫിക്കറ്റും വിവാഹ സർട്ടിഫിക്കറ്റുമൊക്കെ പഞ്ചായത്ത് മെമ്പർ മാർ വീട്ടിലെത്തിച്ച് തരേണ്ടതുണ്ടെന്നാണ് പൊതുവെ ജനം കരുതുന്നത്. വാർഡിലെ ആരെയെങ്കിലും പെറ്റി കേസിലോ മറ്റോ പോലീസ് പിടിച്ചാൽ മോചനത്തിന് ആദ്യം വിളിക്കുക ,പഞ്ചായത്ത് മെമ്പറെയാണ്. തന്റെ ' പ്രജ' യെ പോലീസിന്റെ കയ്യിൽ നിന്ന് ഇറക്കാൻ ആ മെമ്പർക്ക് കഴിഞ്ഞില്ലെങ്കിൽ 'മെമ്പർ പോരാ ' എന്ന കുറ്റം ഉടൻ ചാർത്തി കിട്ടും. പൊതുടാപ്പിൽ വെളളം വന്നില്ലെങ്കിൽ, തെരുവ് വിളക്ക് കത്തിയില്ലെങ്കിൽ , വൈദ്യുതി മുടങ്ങിയാൽ എല്ലാം ആദ്യം വിളി എത്തുക മെമ്പർമാരുടെ ഫോണിലേക്കായിരിക്കും. റോഡ് പൊളിഞ്ഞത് മുതൽ മൊബൈൽ ഫോണിന്റെ റെയ്ഞ്ച് ലഭിക്കാത്തത് വരെയുള്ള പ്രശ്നങ്ങൾ മെമ്പർ പരിഹരിക്കണം. നാട്ടിലെ സകലമാന സമുദായ സംഘടനകൾ , അമ്പലം പള്ളികൾ , ക്ലബുകൾ തുടങ്ങിയവയുടെ എല്ലാ പരിപാടിക്കും മെമ്പർ നിർബന്ധമായി പങ്കെടുത്തിരിക്കണം. ജയിപ്പിച്ച പാർട്ടിയുടെ ബാല സംഘടന മുതലുള്ള എല്ലാ സംഘടനയുടെയും പരിപാടികളിലും പങ്കെടുക്കേണ്ടിവരും. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ പാതിരായ്ക്കായിരിക്കും മിക്ക ദിവസങ്ങളിലും മെമ്പർമാർക്ക് വീട്ടിൽ ചെന്ന് കയറാൻ കഴിയുക. നാട്ടുകാരുടെ പരാതിയെല്ലാം കേട്ട് വീട്ടിൽ എത്തിയാൽ പിന്നെ വീട്ടുകാരുടെ പരാതിക്ക് പരിഹാരം കാണണം. മിക്ക പഞ്ചായത്ത് മെമ്പർ മാർക്കും മറ്റ് ജോലിക്കൊന്നും പോവാൻ കഴിയില്ല. മിക്കവരുടെയും വരുമാനം പഞ്ചായത്തിൽ നിന്ന് മാസത്തിൽ ലഭിക്കുന്ന ഹോണറേറിയം മാത്രം ആയി ചുരുങ്ങും. ഈ തുക കൊണ്ട് കുടുംബ ചിലവിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയായിരിക്കും മിക്ക മെമ്പർമാരും . ഏഴായിരത്തി അഞ്ഞൂറോ മറ്റോ ആണ് ഹോണറേറിയം. കാത്തിരുന്ന ഹോണറേറിയം കിട്ടുമ്പോഴായിരിക്കും പാവപ്പെട്ട ഏതെങ്കിലും രോഗികൾക്ക് വേണ്ടി ചികിത്സാ സഹായത്തിന്റെ പിരിവ് തുടങ്ങിയിട്ടുണ്ടാകുക. പിന്നെ ഹോണറേറിയത്തിൽ നിന്ന് നല്ലൊരു തുക ചികിൽസാ സഹായത്തിന് നൽകേണ്ടി വരും. ചില പാർട്ടികളുടെ മെമ്പർ മാർക്ക് പാർട്ടി ലെവിയും ഇതിൽ നിന്ന് നൽകേണ്ടി വരും. സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന ചില മെമ്പർമാർ കയ്യിൽ നിന്ന് കാശെടുത്ത് കുടിവെള്ള വിതരണമൊക്കെ നടത്തിയാൽ മറ്റ് വാർഡ് മെമ്പർമാരും സ്വന്തംകയ്യിൽ നിന്ന് കാശെടുത്ത് ചിലവിടേണ്ടി വരും. അല്ലെങ്കിൽ വാർഡിലെ പ്രജകളുടെ തെറി വിളി കേൾക്കും. ബൈക്കിന് പെട്രോൾ അടിക്കാനും ഫോൺ ചാർജ്ജ് ചെയ്യാനും വേണം മാസത്തിൽ നല്ലൊരു തുക. കോവിഡ് കാലം മെമ്പർ മാർക്ക് നൽകിയത് ഏറെ ക്ലേശകരമായ ജീവിതമാണ്. കോറൻ റ്റൈനിൽ ഇരിക്കുന്ന പല പാവപ്പെട്ട വീട്ടുകാർക്കും സ്വന്തം കയ്യിൽ നിന്ന് പലചരക്ക് സാധനങ്ങളും മരുന്നുകളും മിക്ക മെമ്പർമാരും വാങ്ങി നൽകേണ്ടി വന്നിട്ടുണ്ട്. പീപി കിറ്റ് അണിഞ്ഞ് ശവസംസ്ക്കാരം വരെ നടത്തിയിട്ടുണ്ട് ചില മെമ്പർമാർ. മെമ്പർമാർക്ക് രാത്രിയിൽ വീട്ടിൽ സുഖമായി കിടന്നുറങ്ങുവാൻ പോലും എളുപ്പമല്ല. ഒന്നുറങ്ങി വരുമ്പോഴായിരിക്കും ഫോൺ വരുക. ആരെങ്കിലും മരിച്ചെന്നോ, രോഗം മൂർച്ചിച്ച് ആസ്പത്രിയിലേക്ക് പോകണമെന്നോ , രാഷ്ട്രിയ സംഘർഷം നടന്നെന്നോ , കള്ളൻ കയറി യെന്നൊക്കെയുള്ള ഫോൺകോളുകൾ. അപവാദം കേൾക്കലാണ് മറ്റൊരു പ്രശ്നം. " വല്ലതും പോക്കറ്റിൽ തടയാണ്ടെ യിരിക്കില്ലാ .." എന്നത് എപ്പഴും കേൾക്കേണ്ടി വരും. ചില സദാചാരക്കാർ മെമ്പർമാരുടെ , പ്രത്യേകിച്ച് വനിതാ മെമ്പർമാരുടെ , ജീവിതം നിരന്തരം വീക്ഷിച്ച് കൊണ്ടിരിക്കും. ഏത് നിമിഷവും അപവാദ പ്രചരണങ്ങൾ സദാചാരക്കാർ പുറത്ത് വിടാം. ആ അപവാദങ്ങൾ രാഷ്ട്രിയമായി എതിർപക്ഷം ഏറ്റെടുത്താൽ പിന്നെ ആ മെമ്പറുടെ ജീവിതം കട്ട പുകയാണ്. ആദ്യമൊക്കെ കുടുംബാംഗങ്ങളുടെ പിന്തുണ കിട്ടുമെങ്കിലും പിന്നെ പിന്നെ അത് കുറയും. വനിതാ മെമ്പർ മാർക്ക് ഏൽപ്പിച്ച ചുമതലകൾക്കായി ഓടേണ്ടി വരുമ്പോൾ പലപ്പോഴും ഭർത്താവ് , അമ്മായിയമ്മ, മക്കൾ എന്നിവരിൽ നിന്നെല്ലാം കുത്ത് വാക്കുകൾ കേൾക്കേണ്ടിവരും. എങ്കിലും ഭൂരിപക്ഷം പഞ്ചായത്ത് അംഗങ്ങളും സംതൃപ്തിയോടെയാണ് 5 വർഷത്തെ ജന സേവനം പൂർത്തിയാക്കുന്നത്. അത്രമേൽ വിലയേറിയ ജീവിതാനുഭവങ്ങളാണ് ഈ 5 വർഷം ഓരോ മെമ്പർക്കും സമ്മാനിക്കുന്നത്. ' മെമ്പറേ... എന്ന് വിളിച്ച് വാർഡിലെ ജനങ്ങൾ പറയുന്ന പരാതികൾ പരിഹരിക്കാൻ കഴിയുന്നത് അത്രമേൽ മഹത്തരമാണ്. ജന പ്രതിനിധികളുടെ പ്രതിഫലം മാസം ഒരു 25000 രൂപയെങ്കിലും ആക്കിയാലെ അവർക്ക് മാന്യമായി ജീവിക്കാനാവൂ. അല്ലെങ്കിൽ ചില മെമ്പർമാരെങ്കിലും നിവർത്തികേടു കൊണ്ട് ചില കോൺട്രാക്ട്ടർമാരിൽ നിന്ന് ചിലത് ഇരന്ന് വാങ്ങേണ്ടി വരും.


 

Monday, November 30, 2020

കവുങ്ങിൻ പറമ്പുകൾ വണ്ടി കയറി പോകുമ്പോൾ -------------- കുറച്ച് ദിവസം മുമ്പ് പോർക്കുളത്ത് വെച്ചാണ് ആ ലോറി കണ്ടത്. ആ വലിയ ലോറിയിൽ നിറയെ മുറിച്ച് മാറ്റിയ കവുങ്ങുകൾ .. ഏതോ കവുങ്ങിൻ തോട്ടം മുറിച്ച് മാറ്റി ഒഴിവാക്കിയതാവണം. കണ്ടപ്പോൾ സങ്കടം തോന്നി. അടയ്ക്കാ കൃഷി നമ്മുടെ നാട്ടിൽ നിന്നും പടിയിറങ്ങി പോകുന്ന സങ്കടകരമായ കാഴ്ച്ച.. അതെ ..മെല്ലെ മെല്ലെ നമ്മൾ അടയ്ക്കാ കൃഷിയും ഉപേക്ഷിക്കുകയാണല്ലോ! ഒരു കാലത്ത് ഈ അടയ്ക്ക കുന്നംകുളത്തും സമീപ പ്രദേശങ്ങളിലും സ്വർണ്ണത്തേക്കാൾ പ്രിയപ്പെട്ടതായിരുന്നു. അന്യ നാട്ടിൽ ശമ്പളത്തിന് നിൽക്കുമ്പോൾ മുതലളായുമായി തല്ലി പിരിയുമ്പോൾ കുന്നംകുളത്ത് കാരൻ പറഞ്ഞിരുന്ന ഒരു സ്ഥിരം ഡയലോഗുണ്ട്. " ൻ്റെ പറമ്പിലെ വീണ് കെടക്കണ ചള്ളടക്ക പറക്കി വിറ്റാമതീട്ടാ ൻ്റെ വീട്ട് ചെലവിന് ...'' ഈ ഡയലോഗും പറഞ്ഞ് കുന്നംകുളത്ത്കാരൻ ഇറങ്ങി പോരും. അത്ര വിശ്വാസമായിരുന്നു അവനെ അടയ്ക്കയോട്. പണ്ടൊക്കെ പെൺമക്കളുടെ കല്ല്യാണമായാൽ കുന്നംകുളത്തെ കർഷകർ ആദ്യം മനസിൽ കാണുക തട്ടിൻ പുറത്തെ കൊട്ടsയ്ക്കാ ചാക്കിൻ്റെ എണ്ണമാണ്. ചാക്കിൻ്റെ എണ്ണം കൂടുന്നതനുസരിച്ച് കർഷകൻ്റെ മനസ്സിലും ആശ്വാസം നിറയും .നൂറ് ചാക്ക് അടയ്ക്കയൊക്കെ തട്ടിൻ പുറത്തുണ്ടായാൽ കല്ല്യണ പെണ്ണിൻ്റെ കഴുത്തിലെ സ്വർണ്ണമാലകളുടെ എണ്ണം കൂടും. കല്ല്യാണത്തിന് ബാൻ്റ് മേളം വരെ കൊണ്ട് വരും. പഴഞ്ഞി പെരുന്നാളിൻ്റെ രാത്രിയിൽ പല നിലകളിലുള്ള അമിട്ടുകൾ ഓരോ നിമിഷവും പൊട്ടി വിരിയുന്ന സ്ഥലം പഴഞ്ഞി അടയ്ക്കാ മാർക്കറ്റിൻ്റെ മുന്നിൽ ആയിരുന്നു. അത് അവിടത്തെ ചുമട്ട് തൊഴിലാളികളുടെ കൂട്ടായ്മയുടെ വകയാണ്. പത്ത് നില മുളിയും പൂവും കത്തി വിരിയുന്നതും അടയ്ക്കാ മാർക്കറ്റിൻ്റെ മുന്നിൽ തന്നെ. ടൺ കണക്കിനെ അടയ്ക്കാ വന്നിരുന്ന പഴഞ്ഞി മാർക്കറ്റിലെ ചുമട്ട് തൊഴിലാളികളുടെ വരുമാനം അന്ന്അത്രമേൽ മികച്ചതായിരുന്നു. അത്രമേൽ പ്രതാപത്തോടെ വാണതായിരുന്നു ഇവിടങ്ങളിൽ അടയ്ക്ക. കവുങ്ങിൻ പറമ്പെന്നെന്നും നമ്മൾ കുന്നുംകുളത്ത്കാർ പറയാറില്ല "കഴുങ്ങിൻ '' പറമ്പും 'കഴുങ്ങു' മെന്നൊക്കെയാണ് നമ്മൾ പറയാറ്. ഇപ്പോൾ വലിയ ഉദ്യോഗസ്ഥരും ബിസിനസ് മാഗ്നറ്റുമൊക്കെ ആയ പല കുന്നംകുളത്ത്കാരും കുട്ടിക്കാലത്ത് കവുങ്ങിൻ പറമ്പിൽ 'തേക്കും തിരിയും' ഒരു പാട് നടത്തിയിട്ടുണ്ടാകും. സ്ക്കൂൾ വിട്ട് വന്നാൽ ഏത് ' വലിയ വിട്ടിലെ മോനോ'യാലും കൈക്കോട്ടുമായി കഴുങ്ങിൻ പറമ്പിലെത്തണം. ഡീസൽ 'എഞ്ചിൻ' ഹാൻഡിലുകൊട്ട് തിരിച്ച് തിരിച്ച് ഒടുവിൽ 'പെട പെടാ പൊട്ടിച്ച് ' വെള്ളം | 'ഓസി'ലൂടെ ചാടിക്കണം. പറമ്പിൻ്റെ നടുവിലൂടെ പോകുന്ന പ്രധാന ചാലിൽ നിന്ന് വെള്ളത്തെ കുഞ്ഞു മൺവരമ്പ് നീക്കി ഇട ചാലുകളിലേക്ക് ഒഴുക്കി വിടണം. പിന്നെ അവിടെ നിന്ന് ഓരോ കവുങ്ങിൻ തടത്തിൻ്റെയും മൺ വരമ്പ് പൊട്ടിച്ച് കവുങ്ങിൻ തടം മുഴുവൻ വെള്ളം നിറയ്ക്കണം. ആ ചാലുകളിൽ കൈക്കോട്ടും കാലും ഉപയോഗിച്ച് മൺ വരമ്പ് കെട്ടിയും പൊട്ടിച്ചും 'ജലവിഭവ മാനേജ്മെൻറ് ' നടത്തിയതാണ് കുന്നംകുളത്ത്കാരൻ്റെ ആദ്യ പ്രയോഗിക പഠനം. അതിരപ്പള്ളിക്കും വാഴച്ചാലുമൊക്കെ കാണും മുമ്പ് കുന്നംകുളത്തെ കുട്ടികൾ ആദ്യം കാണുന്ന വെള്ളച്ചാട്ടം , ഉയർന്ന ചാൽ വരമ്പിൽ നിന്ന് താഴത്തെ ചാലിലെ കരിങ്കൽ കഷ്ണത്തിലേക്ക് കുതിച്ചെത്തുന്ന കവുങ്ങിൻ പറമ്പിലെ വെള്ളചാട്ടമാണ്. കുട്ടുകാരോടൊത്ത് ആ കവുങ്ങിൻ പറമ്പിലെ വെള്ളത്തിൽ ചാടി തിമർത്ത് കുളിച്ചൊരു ബാല്യകാലം കുന്നംകുളത്തിനുണ്ടായിരുന്നു. ആ ചാല് വെള്ളത്തിൽ കൂമ്പാള കൊണ്ടും കടലാസുകൊണ്ടും വഞ്ചിയുണ്ടാക്കി കളിച്ച് തിമർത്തവരാണ് നമ്മൾ. സ്ക്കൂളിലായാലും കോളേജിലായാലും കുന്നംകുളം ഭാഗത്തെ പിള്ളേർ വട്ട ചിലവിനുള്ള കാശ് കണ്ടെത്തിയിരുന്നത് വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പറമ്പുകളിൽ വീണ് കിടക്കുന്ന പഴുക്കടയ്ക്ക പറുക്കി വിറ്റാണ്. അന്നൊക്കെ സ്കൂളിൽ പഠിക്കുന്ന പല കുട്ടികൾക്കും കുറ്റപേരായി വീണിരുന്നത് 'ചളടക്ക' ',കൂരടക്ക' , 'പാറ്റ കഴുങ്ങ്' എന്നൊക്കെയായിരുന്നു. കുന്നംകുളത്തുകാരുടെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള മുകളിലെ അട്ടത്തിൽ പട്ടക്കെട്ടുകൾ അട്ടിയട്ടിയായി വെച്ചിട്ടുണ്ടാകും. കാപ്പിക്കും കുളിക്കാനുള്ള ചൂട് വെള്ളത്തിനും നെല്ല് പുഴുങ്ങാനുമൊക്കെ ഈ പട്ടക്കെട്ടുകളാണ് ഓരോ വീട്ടിലും ഉപയോഗിച്ചിരുന്നത്. പോർക്കുളം കുതിരവേലയ്ക്ക് വെളുപ്പിന് വലിയ പൊയ്ക്കുതിരകൾ എഴുന്നെളളുന്നത് കവുങ്ങിൻ പട്ട ചൂട്ടുകത്തിച്ച നാട്ട് വെളിച്ചത്തിൽ ആണ്. കുംഭ ഭരണിക്ക് കാവു ളിൽ പൊങ്കാല അടുപ്പുകളിൽ ഉപ്പിടാത്ത കൂമ്പാളപ്പം ഉണ്ടാക്കുന്നതും പതിവ് കാഴ്ച്ചയാണ്. കുന്നംകുളം അങ്ങാടികളിൽ പള്ളി പെരുന്നാളിന് ദേശ കമ്മറ്റിക്കാരുടെ കൊടിയേറ്റം നടത്തുമ്പോൾ ഏറ്റവും ഉയരമുള്ള കവുങ്ങ് തേടി ദേശക്കാർ ഓട്ടം തുടങ്ങും. ദേശത്തിൻ്റെ വമ്പേറുന്ന കൊടി ഏറ്റവും ഉയരത്തിൽ പറക്കേണ്ടത് ദേശത്തിൻ്റെ അഭിമാനമാണ്. തിരഞ്ഞെടുപ്പ് കാലത്തും ഉയർന്ന കവുങ്ങിന് ആവശ്യക്കാരേറും. ചെങ്കൊടിയും ത്രിവർണ്ണ കൊടിയും 'കൈയ്യും' 'അരിവാളും ' 'കൽപ്പ യേന്തിയ കർഷകനും ' 'പശുവും കിടാവു'മൊക്കെ വാനിൽ പറന്നുയരാൻ നല്ല ഉറപ്പുള്ള പാറ്റ കഴുങ്ങ് തന്നെ വേണം. കുന്നംകുളത്തെ കല്ല്യാണ പന്തലിൻ്റെയും ഉത്സകമാനങ്ങളുടെയും കവാടത്തിൽ വാഴക്കുലയുടെയും ചെന്തെങ്ങിൻ കുലയുടെയുമൊപ്പം നല്ല മുഴുത്ത പഴുക്ക അടയ്ക്കാകുലുക്കും സ്ഥാനമുണ്ട്. പുഞ്ച കൃഷിയിൽ ഞാറ് കെട്ടാൻ പാള നാരല്ലാതെ എന്തുണ്ട് ! ഓലമേയാനും കമുങ്ങിൻ്റെ അലകും പാള നാരും തന്നെ. പാള നാര് ക്കെട്ടുകൾ കുന്നംകുളത്തെ അങ്ങാടികളിൽ വിൽപ്പനക്കെത്തിയിരുന്നു. കിണുകളിൽ നിന്ന് വെള്ളം കോരാനും പാളയും കയറും കവുങ്ങിൻ്റെ ചാട്ടുങ്കാലുമായിരുന്നല്ലോ ഉപയോഗിച്ചിരുന്നത്. രാത്രികളിൽ, മഴക്കാറുള്ള വൈകുന്നേരങ്ങളിൽ ചീവിടിൻ്റെ 'സംഗീതം: ഇടമുറിയാതെ കവുങ്ങിൻ പറമ്പുകളിൽ നിന്ന് ചെവികളിലേക്ക് ഒഴുകിയെത്തുന്നതും പതിവായിരുന്നു പറഞ്ഞ് വന്നത് ഒരു കാലത്ത് അടയ്ക്കാ കൃഷി കുന്നംകുളത്തെ അത്രമേൽ സ്വാധീനിച്ചിരുന്നു. വീട് അതിൻ്റെ പിന്നിൽ കവുങ്ങിൻ പറമ്പ് . കവുങ്ങിൻ പറമ്പിൻ്റെ പിന്നിൽ പുഞ്ചപാടം. ഇങ്ങിനെയായിരുന്നു കുന്നംകുളത്തെ ഗ്രാമീണ വീടുകൾ പുഞ്ചനെൽകൃഷിയും അടയ്ക്കാ കൃഷിയും കൂടി ചേർന്നൊരു കൃഷി രീതിയായിരുന്നു നമ്മുടെ ഓരോ ഗ്രാമങ്ങളിലും. അതിലെ അടയ്ക്കാ കൃഷിയാണ് ഇങ്ങനെ ലോറികളിൽ മുറിച്ചിട്ട കവുങ്ങിൻ കക്ഷണങ്ങളായി എങ്ങോട്ടൊക്കെയോ പോയി കൊണ്ടിരിക്കുന്നത്. കുന്നംകുളം കഥ കമ്പനി ബിനോയ്. പി.സി


 

Friday, November 27, 2020

അങ്കമാലി മാങ്ങാ കറിയും കുന്നംകുളം കണ്ണമീൻ കറിയും തമ്മിൽ എന്ത്....? ........ ആറ് വർഷം മുന്നെ ടെൽക്കിൽ വന്ന കാലം.. ഒരു ദിവസം കാൻറ്റീനിൽ നിന്ന് ഉച്ചക്ക് ഊണ് കഴിക്കുമ്പോൾ കിട്ടിയ കറി എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു... പച്ച മാങ്ങ വലിയ കഷ്ണങ്ങളാക്കി നുറിക്കിയിട്ട് ,തേങ്ങാ പാലൊഴിച്ച ഒരു കിടിലൻ കറി. ആ കറി കഴിച്ചപ്പോഴേ കുന്നംകുളം 'മീൻ കൂട്ടാൻ്റെ ' ഒരു രസം നാവിലേക്ക് കുതിച്ചെത്തി. അന്ന് കിട്ടിയ ആ കറി ഏറെ പ്രശസ്തമായ അങ്കമാലി മാങ്ങാ കറിയാണെന്ന് ടെൽക്കിലെ കൂട്ടുകാർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. എനിക്കേറെ ഇഷ്ട്ടായ ആ മാങ്ങാകറി പിന്നെ എത്രയോ തവണ കഴിച്ചു. അങ്കമാലിയിലെ ഏത് ചടങ്ങിലും മാങ്ങാ കറിയുണ്ടാവും. കല്ല്യാണങ്ങൾ, വീട് പാർക്കൽ, റിട്ടയർമെൻ്റ്, വിരുന്ന്, ആദ്യ കുർബ്ബാന.. എന്ന് വേണ്ട എല്ലാ പരിപാടികളിലും മാങ്ങാ കറിയില്ലാതെ അങ്കമാലിക്കാർക്ക് ഊണ് ഇറങ്ങില്ല. കഴിച്ച നാൾ മുതൽ ഞാനും അങ്കമാലി മാങ്ങാകറിയുടെ കട്ട ആരാധകനാണ്... അങ്കമാലി മാങ്ങാ കറി നാവിൽ വെക്കുമ്പോഴൊക്കെ എനിക്ക് ഓർമ്മ വരിക കുന്നംകുളത്തെ കണ്ണമീൻ കറിയാണ്. മാങ്ങാ പൂളിനൊപ്പം അമ്മാമ്മയുടെ കാതുപോലെയുള്ള കണ്ണമീൻ കഷ്ണങ്ങളും ചേർന്ന് പാലൊഴിച്ച അസ്സൽ കണ്ണമീൻ കറി. അങ്കമാലി മാങ്ങാ കറിയും കുന്നംകുളം കണ്ണമീൻ കറിയും തമ്മിൽ സാമ്യതകൾ ഏറെയുണ്ടെങ്കിലും ഇവ രണ്ടും നമുക്ക് നൽകുന്ന രുചി രണ്ട് തരത്തിലുള്ളതാണ്. അതത് നാടിൻ്റെ തനതായ എന്തോ മാന്ത്രിക സ്പർശം ഈ രണ്ട് നാടുകളും അവരവരുടെ കറിക്കൂട്ടിൽ ചേർത്തിട്ടുണ്ട്. അങ്കമാലി മാങ്ങാ കറിയിൽ പച്ച മാങ്ങ തന്നെയാണ് നായകൻ. എന്നാൽ കുന്നംകുളം കണ്ണമീൻ കൂട്ടാൻ തെങ്കാശിപട്ടണം സിനിമ പോലെയാണ്. സുരേഷ് ഗോപിയെ പോലെ കണ്ണമീൻ ആണ് പ്രധാന നായകൻ. എന്നാൽ ആ സിനിമയിലെ ലാലിനെ പോലെ മാങ്ങാ കഷ്ണവും നായക തുല്യനാണ്. പുളി കുറഞ്ഞ മാങ്ങയാണ് അങ്കമാലി മാങ്ങാ കറിക്ക് കൂട്ട്. എന്നാൽ കുന്നംകുളത്തെ കണ്ണമീൻ കറിയിൽ മാങ്ങായ്ക്ക് ഇച്ചിരി പുളിപ്പൊക്കെ നിർബന്ധമാണ്.. അങ്കമാലി മാങ്ങാ കറിയിൽ നെടുനായകത്വം വഹിക്കുന്നത് പച്ച മാങ്ങയാണ്. മാങ്ങ വലിയ കഷ്ണങ്ങളായി അങ്കമാലി മാങ്ങാ കറിയിൽ രംഗം നിറഞ്ഞ് കളിക്കുമ്പോൾ കുന്നംകുളം മീൻ കറിയിൽ മാങ്ങാ കഷ്ണങ്ങൾ ഒന്ന് ഒതുങ്ങിയേ രംഗത്തുണ്ടാവൂ. കത്തികൊണ്ട് ഭംഗിയായി പൂളി അത് കൃത്യ അളവുകളായി മുറിക്കപ്പെട്ട്, അമ്മാമ ചെവി പോലെയുള്ള കണ്ണമീൻ കഷ്ണങ്ങൾക്കൊപ്പം രംഗത്തുണ്ടാവുകയെന്നതാണ് കുന്നംകുളം കറിയിൽ പച്ചമാങ്ങാ യുടെ റോൾ. ചെറിയ ഉള്ളി, പച്ചമുളക്, മുളക് , മല്ലി , മഞ്ഞൾ പൊടികൾ, തേങ്ങാപാൽ, വെളിച്ചെണ്ണ തുടങ്ങിയവ തന്നെയാണ് രണ്ടിലെയും സഹകഥാപാത്രങ്ങൾ.. മേൽ പറഞ്ഞതെല്ലാം വേണ്ട അളവിൽ കൂട്ടി ചേർത്ത് വെളിച്ചെണ്ണ ഒഴിച്ച് കൈ കൊണ്ട് ഒന്ന് തിരുമി മൺചട്ടിയിൽ ഇടുന്നത് തന്നെയാണ് രണ്ടിൻ്റെയും സ്വാദിൻ്റെ അടിസ്ഥാന ട്രീറ്റ്മെൻറ്. തിളക്കുമ്പോൾ രണ്ടാം പാലും മാങ്ങാ കഷ്ണവും ചേർത്ത് വേവിക്കുക. പിന്നെ ഒന്നാം പാൽ ചേർത്ത് ഒന്നങ്ങട്ട് തിളച്ച് മറിക്കുക. പിന്നെ ഇത്തിരി കറുകപ്പട്ട , പെരുംജീരക പൊടി, വിനാഗിരിയുമൊക്കെ ചേർത്ത് ഇളക്കുക. ചെറു ഉള്ളി,കറിവേപ്പില തുടങ്ങിയവയൊക്കെ ചേർത്ത് പൊട്ടിചിട്ടാൽ അങ്കമാലി മാങ്ങാ കറിയിൽ നിന്ന് കൊതിയൂറുന്ന മണം ഉയരും. ഇത് മാത്രം മതി ഒരു പറ ചോറുണ്ണാൻ. കുന്നംകുളം മാങ്ങാ കറിയിൽ മാങ്ങാ കഷ്ണങ്ങൾക്കൊപ്പം കണ്ണമീൻ കഷ്ണങ്ങളും ചേർക്കും. കണ്ണമീനും പുളിമാങ്ങയും ചേർന്ന് വേവുമ്പോൾ ഉയരുന്ന മണമുണ്ടല്ലോ.. ഹാ.. ഹാ..അന്തസ്സ് .. വായയിൽ കപ്പലോടും.. പിന്നെ കുന്നംകുളം രീതിയിൽ 'താളിക്കലും ' കഴിഞ്ഞാൽ തകർപ്പനായി.. പണ്ട് കല്ല്യാണ വീടുകളിൽ തലേ ദിവസം മാങ്ങാ കറിയും കണ്ണമീൻ കറിയുമൊക്കെയുണ്ടാക്കുന്നത് സംഭവമായിരുന്നു. പണ്ട് കുന്നംകുളത്തെ കല്ല്യാണ വീടുകളിൽ തലേ ദിവസത്തെ കണ്ണമീൻ വെപ്പ് ഒരു സംഭവം തന്നെയായിരുന്നു.വട്ട ചെമ്പുകളിൽ വെള്ളത്തിൽ നീന്തി തുടിക്കുന്ന കണ്ണമീനുകൾ.. അതിൽ മിടുക്കരായ ചില മീനുകൾ പുറത്ത് ചാടുമ്പോൾ അതിന് പിടികൂടാനുള്ള കുട്ടികളുടെ ബഹളം... ഉരച്ച് മീനിൻ്റെ തൊലി കളയുന്ന സ്ത്രീകളുടെ നാട്ടുവർത്തമാനം.. അമ്മാമ കാതു പോലെ കണ്ണമിൻ കഷ്ണങ്ങൾ കലാപരമായി നുറുക്കുന്ന വിദഗ്ദ്ധരുടെ കൂട്ടം.. മാങ്ങാ പൂളി ക്യത്യ അളവുകളിൽ ചെരിച്ച് കഷ്ണങ്ങളാക്കുന്ന ചേച്ചിമാരുടെ കലപില വർത്തമാനം. തേങ്ങ ചിരകലിൻ്റെയും പിഴിയിലിൻ്റെയും ബഹളം.. വലിയ ഉരുളിയിൽ കണ്ണ മീൻ കറി തയ്യാറാക്കുന്ന അയൽപക്കത്തെ തലമുതിർന്ന പാചക സാമ്രാട്ടുകൾ... ഒടുവിൽ കണ്ണമീൻ കറി ചാറോടെ വിളമ്പുന്ന നാട്ടിലെ വിളമ്പ് കാരുടെ ബഹളം.. കണ്ണൻ മീൻ കറി വിളമ്പൽ അത്ര എളുപ്പമുള്ള പരിപാടിയല്ല.. ചാറ് തുളമ്പി മറ്റുള്ളവരുടെ മേലും അവരവരുടെ മുണ്ടിലും ആക്കാതെ വിളമ്പുന്നത് ഇച്ചിരി പാടുള്ള പണിയാണ്. എന്തായാലും അങ്കമാലി മാങ്ങാ കറിയും കുന്നംകുളം കണ്ണമീൻ കറിയും തമ്മിൽ ഏതോ ഒരു അന്തർധാരയുണ്ടെന്നാണ് എൻ്റെ ഒരു തോന്നൽ. ------ NB. കണ്ണമീൻ എന്ന് പറഞ്ഞാൽ വരാൽ അഥവാ ബ്രാൽ

പഴഞ്ഞി പെരുന്നാളും ശവക്കോട്ടയും പിന്നെ കോവിഡും. ........................................... പഴഞ്ഞി പെരുന്നാളിൻ്റെയന്ന്, പ്രത്യേകിച്ച് പെരുന്നാൾ രാത്രിയിൽ ശവക്കോട്ടയിലേക്ക് പോയി നോക്കിയിട്ടുണ്ടോ..? പുറത്ത് ബാൻഡ്സെറ്റും ശിങ്കാരിമേളവും നാടൻ ചെണ്ടയും ആൾക്കൂട്ടവും ആരവങ്ങളും തിമർക്കുമ്പോൾ വെറുതെയൊന്ന് ശവക്കോട്ടയിലെ കാഴ്ച്ചകൾ കാണാൻ ചെല്ലുന്നത് ഒരു പ്രത്യേക അനുഭവമാണ്. പല കാഴ്ച്ചകൾ അതിന്നുള്ളിൽ നമ്മളെ കാത്തിരിക്കുന്നുണ്ടാകും.. ശവക്കോട്ടയിൽ ഒരുപാട് സ്ഥലങ്ങളിൽ പാതിയുരുകിയ മെഴുക് തിരികൾ പരത്തുന്ന വെളിച്ചം കാണാം. അകന്ന് പോയ വേണ്ടപ്പെട്ടവരുടെ ഓർമ്മക്കായ് പ്രിയപ്പെട്ടവർ കത്തിച്ചു വെച്ച പ്രകാശങ്ങൾ... മക്കളുടെയും കുഞ്ഞു മക്കളുടെയുമൊപ്പം വന്ന് അപ്പാപ്പൻ്റെയും അമ്മാമ്മയുടെയുമൊക്കെ ശവക്കല്ലറകൾ കാണിച്ച് കൊടുക്കുന്ന ഒട്ടേറെ പേരെ അന്ന് ശവക്കോട്ടയിൽ കാണാം. പുതു തലമുറയെ ക്കൊണ്ട് പഴയ തലമുറയുടെ കല്ലറകളിൽ മെഴുക് തിരി നാളം തെളിയിപ്പിക്കാനെത്തുന്നവർ. ഒറ്റയ്ക്ക് വന്ന് അപ്പൻ്റെയും അമ്മയുടെയും കല്ലറക്ക് മുന്നിൽ നിന്ന് മൗനമായി പ്രാർത്ഥിക്കുന്നവരെ കാണാം.. വേണ്ടപ്പെട്ടവരുടെ ശവകല്ലറക്കു മുന്നിൽ നിന്ന് വിതുമ്പി അവരോട് പയ്യാരം പറയുന്ന ചിലരെ കാണാം. കുടുംബ സഹിതം കടന്ന് വെന്ന് ശവക്കല്ലറകൾ തിരഞ്ഞ് പിടിച്ച് "ഇതുമ്പടെ ഉപ്പാപ്പൻ്റെ... " "അപ്പുറത്തേത് ഉമ്മാമ്മടെ ... അതുമ്പടെ വല്ല്യ ചാച്ചൻ്റെ... " എന്നിങ്ങനെ ഓരോ കല്ലറയും പരിചയപ്പെടുത്തുന്ന ചിലരെ കാണാം. കഴിഞ്ഞ പെരുന്നാൾ വരെയൊപ്പം ഉണ്ടാവുകയും ഇപ്പോൾ കല്ലറകളിൽ അടക്കം ചെയ്യപ്പെടുകയും ചെയ്ത പ്രിയപ്പെട്ടവരുടെ ശവകുടീരങ്ങളിൽ തോരാത്ത കണ്ണീർ പൊഴിക്കുന്നവരെ കാണാം. മനോഹരവും വിലയേറിയതും മായ ടൈൽസും മാർബിളുമിട്ട് ക്കെട്ടിപടുത്ത ശവക്കല്ലറകൾ അഭിമാനത്തോടെ മറ്റുള്ളവർക്ക് കാണിക്കുന്നതിനായി എത്തുന്നവരെ കാണാം.. കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ ഒപ്പം ചാടിക്കളിച്ച് തിമിർത്ത കൂട്ടുകാരൻ അപ്രതീക്ഷിതമായി കല്ലറയിലെത്തിയ വിഷമം പറഞ്ഞ് തീർക്കുന്ന സുഹൃത്ത് കൂട്ടത്തെ കാണാം. അവൻ്റെ പെരുന്നാൾ കഥകൾ ഓരോന്നായി പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കൂട്ടുകാരെയും കാണാം. പെരുന്നാൾ മുഴുവൻ കണ്ട്, അങ്ങാടി മുഴുവൻ നടന്ന് ക്ഷീണിച്ച് വിശ്രമിക്കാനായി ശവക്കോട്ടയിലെത്തി നല്ല വീതിയിൽ ടൈൽസ് വിരിച്ച ശവകല്ലറകളുടെ മുകളിൽ ഇരുന്ന് സൊറ പറയുന്നവരെ കാണാം. അവിടെയിരുന്ന് രാഗദീപയാണോ കൈരളിയാണോ മികച്ചതെന്ന തർക്കം നടത്തുന്നത് കാണാം. ആ കല്ലറയിൽ കിടക്കുന്ന ആളുടെ മക്കളോ മറ്റോ ആ സമയത്ത് വന്നാൽ 'നൈസായി' അവിടെ നിന്ന് മാറിയിരുന്ന് അവർക്ക് പ്രാർത്ഥിക്കാൻ അവസരം കൊടുക്കുന്നതും കാണാം. പെരുന്നാൾ 'വെള്ളം ' അകത്ത് ചെന്ന് , കാലുറക്കാതെ വന്ന് അപ്പൻ്റെ കല്ലറക്കു മുന്നിൽ വന്ന് ഉറക്കെ കരയുന്നവരെ കാണാം. ചിലർ അപ്പന്മാരെ ചീത്ത പറയുന്നതും കാണാം... ബാല്യത്തിലേ നഷ്ടപ്പെട്ട മക്കളെയോർത്ത് വിതുമ്പുന്ന അമ്മമാരെ കാണാം. അകാലത്തിൽ പിരിഞ്ഞ് പോയ പാതിയുടെ കുഴിമാടത്തിന് മുന്നിൽ കണ്ണീരോടെ നിൽക്കുന്ന മറു പാതിയെ കാണാം. പണ്ടത്തെ ശവകല്ലറകൾ കെട്ടിപ്പടുത്തതിൻ്റെ ഭംഗി കാണാനെത്തുന്നവരെ കാണാം. ഏറ്റവും പഴയ കല്ലറ തേടി ,1100 കളിലെ കല്ലറ നിർമ്മിതികൾ തേടി നടക്കുന്ന ചരിത്ര തൽപ്പരരെ കാണാം. ചിലർ കൗതുകത്തിനായി പണ്ടത്തെ തെമ്മാടി കുഴി അന്യേഷിച്ച് നടക്കുന്നത് കാണാം. കഴിച്ചത് "ഓവറായ ' തിനാൽ ലക്കുക്കെട്ട് ഒരടി വെച്ചാൽ വീണുപോകുമെന്ന അവസ്ഥ വന്നാൽ ടൈൽസിട്ട കല്ലറകളുടെ മുകളിൽ മലർന്ന കിടക്കുന്നവരെ കാണാം. കല്ലറയുടെ മറവ് തേടി അച്ചാറും വെള്ളവുമായി കുപ്പിയുമായി സൊറ പറയാനെത്തുന്നവരെയും കാണാം. മറ്റുചിലർ കല്ലറക്കു മുകളിൽ കിടന്ന് പൊട്ടി വിരിയുന്ന അമിട്ട് നോക്കി ആസ്വാദിക്കുന്നതും ചിലർ കല്ലറക്കു മുകളിൽ ഇരുന്ന് ഐസും കരിമ്പുമൊക്കെ തിന്നുന്നതും കാണാം. ഇങ്ങിനെ ഇങ്ങിനെയുള്ള ഒരു പാട് കാഴ്ച്ചകൾ ശവക്കോട്ടയിൽ കാണാം. ഒരു പക്ഷെ ഈ ശവക്കോട്ടയിലെ അന്തേവാസികൾ ഇക്കുറിയും ഒക്ടോബർ രണ്ട് വരാൻ കാത്തിരുന്നിട്ടുണ്ടാവും. രാത്രിയിൽ ചെവിയോർത്ത് കിടന്നിട്ടുണ്ടാവും ബാൻഡ്സെറ്റിൻ്റെ , ചെണ്ടയുടെ , ശബ്ദം കേൾക്കാൻ... തങ്ങളുടെ പ്രിയപ്പെട്ടവരുടെ കാലൊച്ച കേൾക്കാൻ.. പ്രിയപ്പെട്ടവർ തങ്ങളെ ഓർമിച്ച് വിതുമ്പുന്നത് കണ്ട് കോരിതരിക്കാൻ അവർ തീർച്ചയായുേ കാത്തിരിന്നിട്ടുണ്ടാവും. പക്ഷെ അവർ അറിയുന്നില്ലല്ലോ .... ഇത്തിരി പോന്ന കോവിഡ് വൈറസ് ആ ആശകളെല്ലാം ഇക്കുറി തകർത്ത കാര്യം..

 അങ്കമാലി മാങ്ങാ കറിയും കുന്നംകുളം കണ്ണമീൻ കറിയും തമ്മിൽ എന്ത്....?

                                ........

ആറ് വർഷം മുന്നെ ടെൽക്കിൽ വന്ന കാലം.. ഒരു ദിവസം കാൻറ്റീനിൽ നിന്ന് ഉച്ചക്ക് ഊണ് കഴിക്കുമ്പോൾ കിട്ടിയ കറി എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു... പച്ച മാങ്ങ വലിയ കഷ്ണങ്ങളാക്കി നുറിക്കിയിട്ട് ,തേങ്ങാ പാലൊഴിച്ച ഒരു കിടിലൻ കറി. ആ കറി കഴിച്ചപ്പോഴേ കുന്നംകുളം 'മീൻ കൂട്ടാൻ്റെ ' ഒരു രസം നാവിലേക്ക് കുതിച്ചെത്തി.

അന്ന് കിട്ടിയ ആ കറി ഏറെ പ്രശസ്തമായ അങ്കമാലി മാങ്ങാ കറിയാണെന്ന് ടെൽക്കിലെ കൂട്ടുകാർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. എനിക്കേറെ ഇഷ്ട്ടായ ആ മാങ്ങാകറി പിന്നെ എത്രയോ തവണ കഴിച്ചു. അങ്കമാലിയിലെ ഏത് ചടങ്ങിലും മാങ്ങാ കറിയുണ്ടാവും. കല്ല്യാണങ്ങൾ, വീട് പാർക്കൽ, റിട്ടയർമെൻ്റ്, വിരുന്ന്, ആദ്യ കുർബ്ബാന.. എന്ന് വേണ്ട എല്ലാ പരിപാടികളിലും മാങ്ങാ കറിയില്ലാതെ അങ്കമാലിക്കാർക്ക് ഊണ് ഇറങ്ങില്ല. കഴിച്ച നാൾ മുതൽ ഞാനും അങ്കമാലി മാങ്ങാകറിയുടെ കട്ട ആരാധകനാണ്...

 അങ്കമാലി മാങ്ങാ കറി നാവിൽ വെക്കുമ്പോഴൊക്കെ എനിക്ക് ഓർമ്മ വരിക കുന്നംകുളത്തെ കണ്ണമീൻ കറിയാണ്. മാങ്ങാ പൂളിനൊപ്പം അമ്മാമ്മയുടെ കാതുപോലെയുള്ള കണ്ണമീൻ കഷ്ണങ്ങളും ചേർന്ന് പാലൊഴിച്ച അസ്സൽ കണ്ണമീൻ കറി.

അങ്കമാലി മാങ്ങാ കറിയും കുന്നംകുളം കണ്ണമീൻ കറിയും തമ്മിൽ സാമ്യതകൾ ഏറെയുണ്ടെങ്കിലും ഇവ രണ്ടും നമുക്ക് നൽകുന്ന രുചി രണ്ട് തരത്തിലുള്ളതാണ്. അതത് നാടിൻ്റെ തനതായ എന്തോ മാന്ത്രിക സ്പർശം ഈ രണ്ട് നാടുകളും അവരവരുടെ കറിക്കൂട്ടിൽ ചേർത്തിട്ടുണ്ട്.

അങ്കമാലി മാങ്ങാ കറിയിൽ പച്ച മാങ്ങ തന്നെയാണ് നായകൻ. എന്നാൽ കുന്നംകുളം കണ്ണമീൻ കൂട്ടാൻ തെങ്കാശിപട്ടണം സിനിമ പോലെയാണ്. സുരേഷ് ഗോപിയെ പോലെ കണ്ണമീൻ ആണ് പ്രധാന നായകൻ. എന്നാൽ ആ സിനിമയിലെ ലാലിനെ പോലെ മാങ്ങാ കഷ്ണവും നായക തുല്യനാണ്.

പുളി കുറഞ്ഞ മാങ്ങയാണ് അങ്കമാലി മാങ്ങാ കറിക്ക് കൂട്ട്. എന്നാൽ കുന്നംകുളത്തെ കണ്ണമീൻ കറിയിൽ മാങ്ങായ്ക്ക് ഇച്ചിരി പുളിപ്പൊക്കെ നിർബന്ധമാണ്..

അങ്കമാലി മാങ്ങാ കറിയിൽ നെടുനായകത്വം വഹിക്കുന്നത് പച്ച മാങ്ങയാണ്. മാങ്ങ വലിയ കഷ്ണങ്ങളായി അങ്കമാലി മാങ്ങാ കറിയിൽ രംഗം നിറഞ്ഞ് കളിക്കുമ്പോൾ കുന്നംകുളം മീൻ കറിയിൽ മാങ്ങാ കഷ്ണങ്ങൾ ഒന്ന് ഒതുങ്ങിയേ രംഗത്തുണ്ടാവൂ. 
കത്തികൊണ്ട് ഭംഗിയായി പൂളി അത് കൃത്യ അളവുകളായി മുറിക്കപ്പെട്ട്, അമ്മാമ ചെവി പോലെയുള്ള കണ്ണമീൻ കഷ്ണങ്ങൾക്കൊപ്പം രംഗത്തുണ്ടാവുകയെന്നതാണ് കുന്നംകുളം കറിയിൽ പച്ചമാങ്ങാ
യുടെ റോൾ.

ചെറിയ ഉള്ളി, പച്ചമുളക്, മുളക് , മല്ലി , മഞ്ഞൾ പൊടികൾ, തേങ്ങാപാൽ, വെളിച്ചെണ്ണ തുടങ്ങിയവ തന്നെയാണ് രണ്ടിലെയും സഹകഥാപാത്രങ്ങൾ..

മേൽ പറഞ്ഞതെല്ലാം വേണ്ട അളവിൽ കൂട്ടി ചേർത്ത് വെളിച്ചെണ്ണ ഒഴിച്ച് കൈ കൊണ്ട് ഒന്ന് തിരുമി മൺചട്ടിയിൽ ഇടുന്നത് തന്നെയാണ് രണ്ടിൻ്റെയും സ്വാദിൻ്റെ അടിസ്ഥാന ട്രീറ്റ്മെൻറ്. 

 തിളക്കുമ്പോൾ രണ്ടാം പാലും മാങ്ങാ കഷ്ണവും ചേർത്ത് വേവിക്കുക. പിന്നെ ഒന്നാം പാൽ ചേർത്ത് ഒന്നങ്ങട്ട് തിളച്ച് മറിക്കുക. പിന്നെ ഇത്തിരി കറുകപ്പട്ട , പെരുംജീരക പൊടി, വിനാഗിരിയുമൊക്കെ ചേർത്ത് ഇളക്കുക. ചെറു ഉള്ളി,കറിവേപ്പില തുടങ്ങിയവയൊക്കെ ചേർത്ത് പൊട്ടിചിട്ടാൽ അങ്കമാലി മാങ്ങാ കറിയിൽ നിന്ന് കൊതിയൂറുന്ന മണം ഉയരും. ഇത് മാത്രം മതി ഒരു പറ ചോറുണ്ണാൻ.

കുന്നംകുളം മാങ്ങാ കറിയിൽ മാങ്ങാ കഷ്ണങ്ങൾക്കൊപ്പം കണ്ണമീൻ കഷ്ണങ്ങളും ചേർക്കും. കണ്ണമീനും പുളിമാങ്ങയും ചേർന്ന് വേവുമ്പോൾ ഉയരുന്ന മണമുണ്ടല്ലോ.. ഹാ.. ഹാ..അന്തസ്സ് .. വായയിൽ കപ്പലോടും.. പിന്നെ കുന്നംകുളം രീതിയിൽ 'താളിക്കലും ' കഴിഞ്ഞാൽ തകർപ്പനായി..

പണ്ട് കല്ല്യാണ വീടുകളിൽ തലേ ദിവസം മാങ്ങാ കറിയും കണ്ണമീൻ കറിയുമൊക്കെയുണ്ടാക്കുന്നത് സംഭവമായിരുന്നു.

പണ്ട് കുന്നംകുളത്തെ കല്ല്യാണ വീടുകളിൽ തലേ ദിവസത്തെ കണ്ണമീൻ വെപ്പ് ഒരു സംഭവം തന്നെയായിരുന്നു.വട്ട ചെമ്പുകളിൽ വെള്ളത്തിൽ നീന്തി തുടിക്കുന്ന കണ്ണമീനുകൾ.. അതിൽ മിടുക്കരായ ചില മീനുകൾ പുറത്ത് ചാടുമ്പോൾ അതിന് പിടികൂടാനുള്ള കുട്ടികളുടെ ബഹളം...

ഉരച്ച് മീനിൻ്റെ തൊലി കളയുന്ന സ്ത്രീകളുടെ നാട്ടുവർത്തമാനം..

അമ്മാമ കാതു പോലെ കണ്ണമിൻ കഷ്ണങ്ങൾ കലാപരമായി നുറുക്കുന്ന വിദഗ്ദ്ധരുടെ കൂട്ടം.. മാങ്ങാ പൂളി ക്യത്യ അളവുകളിൽ ചെരിച്ച് കഷ്ണങ്ങളാക്കുന്ന ചേച്ചിമാരുടെ കലപില വർത്തമാനം.
 തേങ്ങ ചിരകലിൻ്റെയും പിഴിയിലിൻ്റെയും ബഹളം..
വലിയ ഉരുളിയിൽ കണ്ണ മീൻ കറി തയ്യാറാക്കുന്ന അയൽപക്കത്തെ തലമുതിർന്ന പാചക സാമ്രാട്ടുകൾ... 

ഒടുവിൽ കണ്ണമീൻ കറി ചാറോടെ വിളമ്പുന്ന നാട്ടിലെ വിളമ്പ് കാരുടെ ബഹളം..
 കണ്ണൻ മീൻ കറി
വിളമ്പൽ അത്ര എളുപ്പമുള്ള പരിപാടിയല്ല.. ചാറ് തുളമ്പി മറ്റുള്ളവരുടെ മേലും അവരവരുടെ മുണ്ടിലും ആക്കാതെ വിളമ്പുന്നത് ഇച്ചിരി പാടുള്ള പണിയാണ്.

എന്തായാലും അങ്കമാലി മാങ്ങാ കറിയും കുന്നംകുളം കണ്ണമീൻ കറിയും തമ്മിൽ ഏതോ ഒരു അന്തർധാരയുണ്ടെന്നാണ് എൻ്റെ ഒരു തോന്നൽ. 
 
  ------ NB. കണ്ണമീൻ എന്ന് പറഞ്ഞാൽ വരാൽ അഥവാ ബ്രാൽ

സൈക്കിൾ പണ്ടേ ഇഷ്ട്ടമാണ്... ഒരു വെളുത്ത ബനിയനും വെള്ള മുണ്ടും ധരിച്ച് ,പിന്നിലെ ഇരുമ്പ് കാരിയറിൽ കവുങ്ങിൻ പട്ടയുടെ കെട്ടോ, ഒരു ചാക്ക് അടയ്ക്കയോ ആയി സൈക്കിൾ ചവിട്ടി വരുന്ന ആറടിക്കാരനായ അപ്പച്ഛന്റെ രൂപമാണ് സൈക്കിൾ കാണുമ്പോൾ ആദ്യം ഓർമ്മ വരിക... പാടത്തേക്ക് വിത്തും വളവുമൊക്കെ സൈക്കിളിന്റെ പിന്നിൽ വെച്ച് ചവിട്ടി പോകുന്ന അപ്പച്ഛന്റെ ചിത്രങ്ങൾ ഇന്നും മനസിലുണ്ട് അപ്പച്ഛന്റെ സൈക്കിളിന്റെ പിന്നിൽ ഇരുന്ന് കൂടുതലും പോയിട്ടുള്ളത് കവുങ്ങിൻ പറമ്പുകളിലേക്കും പാടത്തേക്കുമാണ്.. അപ്പച്ഛൻ കരാർ എടുത്ത കവുങ്ങിൻ തോട്ടങ്ങളിൽ വീണ് കിടക്കുന്ന ചള്ളടയ്ക്കയും പഴുക്കടയ്ക്കയും പറുക്കി സഞ്ചിയിലാക്കി വരുന്ന ഒരു പാട് സൈക്കിൾ യാത്രകൾ .. നാട്ടിൽ സൈക്കിൾ മിക്കപ്പോഴും അപ്പച്ഛന്റെ കൂടെ കാണും . ഹൃദയ രോഗ പ്രശ്നങ്ങളാൽ സൈക്കിൾ ചവിട്ടിയാൽ കിതപ്പ് തുടങ്ങിയ കാലത്തും സൈക്കിൾ കൊണ്ട് പോകും. എന്നിട്ട് മെയ്താപ്പളയുടെ കയറ്റമെത്തിയാൽ സൈക്കിളിൽ നിന്ന് ഇറങ്ങി തള്ളും. സൈക്കിൾ ചവിട്ട് പഠിച്ചതും അപ്പച്ഛന്റെ സൈക്കിളിൽ നിന്ന് തന്നെയാണ്. ആദ്യം ഉന്തി നടന്നു. പിന്നെ 'ഇടക്കാലിട്ട്' ചവുട്ടി പഠിച്ചു. സീറ്റിൽ കയറി ഇരുന്ന് ചവിട്ടാൻ തുടങ്ങിയപ്പോൾ ആദ്യ ദിവസങ്ങളിൽ വീഴാതിരിക്കാൻ സൈക്കിളിന്റെ കൂടെയോടി വീഴാൻ പോകുമ്പോൾ താങ്ങിയതും അപ്പച്ഛൻ തന്നെ. കുഞ്ഞാപ്പുട്ടിക്കയുടെ കയ്യിൽ നിന്ന് വാങ്ങി തന്ന പഴയ നീല മെട്ട സൈക്കിൾ ഓർമ്മയിലിന്നുമുണ്ട് .... സൈക്കിൾ വേണമെന്ന എന്റെ ആശ തീർക്കാൻ എങ്ങിനെയൊക്കെയോ പണം ഒപ്പിച്ച് വാങ്ങിതന്ന സ്പോട്സ് സൈക്കിളിന്റേത്പോലെ വളഞ്ഞ ഹാൻഡിലുള്ള സൈക്കിൾ .. നാടകങ്ങൾ, ഗാനമേളകൾ . പൂരങ്ങൾ . പെരുന്നാളുകൾ . ഏബിയിലെ സെക്കൻഡ് ഷോ സിനിമകൾ ,ഫുട്ബോൾ കളികൾ തുടങ്ങിയവ കാണാൻ എത്രയെത്ര യാത്രകളാണ് ഞങ്ങൾ ' സംഗീത ക്ലബു'കാർ സൈക്കിളിൽ നടത്തിയിട്ടുള്ളത്.. ചിറക്കലിലെ കുറി കമ്പനിയിൽ കളക്ഷൻ ബോയ് ആയി പണിയെടുക്കുന്ന കാലത്താണ് ആദ്യമായി പുതിയ സൈക്കിൾ ചവിട്ടാൻ തുടങ്ങിയത്. കുറി കമ്പനി വാങ്ങിയ പുതിയ സൈക്കിൾ ഞാൻ തന്നെ കുന്നംകുളത്ത് നിന്ന് ചവിട്ടി നാട്ടിൽ കൊണ്ടുവന്നു. ആ സൈക്കിൾ ചവിട്ടി ലഭിച്ച കുഞ്ഞു വരുമാനത്തിലാണ് ഡിഗ്രിയും പിജിയുമൊക്കെ നേടിയത്. എം. കോമിന് വിവേകാനന്ദയിലേക്ക് പോകുമ്പോൾ പലപ്പോഴും ഒരു രസത്തിന് ഞാനും അജയും അനിഷും സൈക്കിളിൽ ക്യാമ്പസിൽ പോയി .. ഒരു പാരലൽ കോളേജിൽ നിന്ന് മറ്റൊരു പാരലൽ കോളേജിലേക്ക് ക്ലാസെടുക്കാൻ പോകേണ്ട ദൂരവും താണ്ടിയത് സൈക്കിളിലാണ്. . പെട്രാൾ ചിലവ് വേണ്ട. സൈക്കിൾ ചവിട്ടാനുള്ള ആരോഗ്യം മാത്രം മതിയെന്നതിനാലാണ് പല പാരലൽ കോളേജുകളിൽ നിന്നും ലഭിക്കുന്ന മാസ ശമ്പളം വക്ക് പൊട്ടാതെ കിട്ടിയത്.. ഗൾഫിൽ നിന്ന് വന്ന ഞങ്ങടെ സെഫിർ ഇന്നലെ ഒരു സൈക്കിളായിട്ടാണ് ഞങ്ങളുടെ [ സംഗീത ക്ലബ് ] അടുത്തേക്ക് വന്നത്. ഇക്കുറി നാട്ടിലെ ചെറിയ യാത്രകൾക്കും പ്രഭാതത്തിലെ വ്യായാമത്തിനും സൈക്കിളാണ് ഉപയോഗിക്കുന്നത് എന്ന് സെഫീർ പറഞ്ഞു. ഏതായാലും ഞങ്ങളെ പല പഴയ ഓർമ്മകളിലേക്കും ആ സൈക്കിൾ കൊണ്ടുപോയി. ഈ സൈക്കിളിന് കുറേ ഗിയറുകളുണ്ട്.. കുത്തനെയുള്ള കയറ്റം വെറുതെയിരുന്ന് ചവിട്ടിയാൽ പുഷ്പം പോലെ കയറും ... തുടങ്ങിയ ഗംഭീര ഡയലോഗുകൾ കേട്ടപ്പോൾ ഒരു രസത്തിന് ആ സൈക്കിൾ ചവിട്ടി . പക്ഷെ സൈക്കിൾ പണ്ടത്തെ പോലെ തന്നെ . ഒരു മാറ്റവുമില്ല.വട്ടത്തിൽ ചവിട്ടിയപ്പോൾ നീളത്തിൽ പോയി ......

Thursday, January 13, 2011

hai please add the interesting storiesabout kunnamkulam
hai please add the interesting storiesabout kunnamkulam